മുംബൈ: മഹാരാഷ്ട്ര വിധാൻ ഭവനിൽ ബോംബ്, മിസൈൽ എന്നിവയുടെ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി സന്ദേശം ലഭിച്ചു. വിവരം അറിഞ്ഞയുടൻ തന്നെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
വ്യാഴാഴ്ച പുലർച്ചെയാണ് ഭീഷണി സന്ദേശം ഇ-മെയിൽ വഴി ലഭിച്ചത്. എല്ലാ ജീവനക്കാരെയും പരിസരത്ത് നിന്ന് മാറ്റിയിരുന്നുവെന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്നും ആഭ്യന്തര സഹമന്ത്രി സഞ്ജയ് ഭോയാർ പറഞ്ഞു.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, മെട്രോ, ഹൈക്കോടതി, ചില ബാങ്കുകൾ എന്നിവിടങ്ങളിലും ഭീഷണി ഉണ്ടായിരുന്നതിനാൽ അവിടെയും പരിശോധന നടത്തിയിരുന്നു. അജ്ഞാത ഭീഷണിയെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.